Uncategorized

ഐഡിസി കൾക്കെതിരെ സംസ്ഥാന വ്യാപകമായി ജൂൺ 30 ന് കരിദിനം ആചരിക്കും.

പോസ്റ്റൽ വകുപ്പ് ഇൻഡിപ്പെൻഡൻഡ് ഡെലിവറി സെൻട്രൽ ആരംഭിക്കുന്നതിന്റെ ഭാഗമായി ചിറക്കര, തിരുവങ്ങാട് പോസ്റ്റ്‌ ഓഫീസുകളിലെ തപാൽ വിതരണം നിർത്തലാക്കി കൊണ്ട് തലശ്ശേരി ഹെഡ് പോസ്റ്റ്‌ ഓഫീസിൽ നിന്നും ഇനിമുതൽ കത്ത് വിതരണം നടക്കും. ചിറക്കര, തിരുവങ്ങാട് പോസ്റ്റ്‌ ഓഫീസുകളിൽ നിന്നും കത്ത് വിതരണം ഉണ്ടായിരിക്കുന്നതല്ല. പോസ്റ്റ്‌ ഓഫീസിന്റെ മറ്റു സേവനങ്ങൾ നിലനിർത്തും. കത്തുകളും പാർസലുകളും പോസ്റ്റുമാൻ വരുമ്പോൾ വീട്ടിൽ ആളില്ലെങ്കിൽ തലശ്ശേരി ഹെഡ് പോസ്റ്റ്‌ ഓഫീസിൽ നിന്നും വന്നു വാങ്ങേണ്ടി വരും.

കാര്യക്ഷമത ഉദേശിച്ചാണ് പുതിയ പരിഷ്കാരം എങ്കിലും പോസ്റ്റ്‌ ഓഫീസിൽ നിന്നും പോസ്റ്റ്‌മാൻ മാരെ കൂട്ടത്തോടെ ഐഡിസി യിലേക്ക് മാറ്റുമ്പോൾ നൽകേണ്ട വാഹനം, മൊബൈൽ ഫോണുകൾ എന്നിവ നൽകണമെന്ന പോസ്റ്റൽ ഡയറക്ടറേറ്റിന്റെ നിർദേശങ്ങൾ ഒന്നും പാലിക്കാതെയാണ് ഐഡിസികൾ ആരംഭിക്കുന്നത്. ആഗസ്ത് മുതൽ തലശ്ശേരി പോസ്റ്റൽ ഡിവിഷനിൽ നാലോ, അഞ്ചോ ഐഡിസികൾ ആരംഭിക്കും. പൊതുജങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഇത്തരം പരിഷ്കാരങ്ങൾ പൊതുജനങ്ങളെ തപാൽ ഓഫീസിൽ നിന്നും മാറ്റി നിർത്തും. പകരം കൊറിയർ സർവീസുകളെ സമീപിക്കും. സ്വകാര്യ വൽക്കരണം ആണ് ഇത് കൊണ്ട് ഉദേശിക്കുന്നത് എന്ന് FNPO തലശ്ശേരി ഡിവിഷൻ ഭാരവാഹികൾ ആരോപിച്ചു.

ഐഡിസി കൾക്കെതിരെ തലശ്ശേരി ഹെഡ് ഓഫീസ് പരിസരത്ത് നടന്ന ധർണ്ണ സമരം മുതിർന്ന കോൺഗ്രസ് നേതാവ് ശ്രീ മമ്പറം ദിവാകരൻ ഉദ്ഘാടനം നിർവഹിച്ചു. ചെയർമാൻ വി. വിജയകുമാർ അധ്യക്ഷനായി.കെ. ലെനിൽ കുമാർ, പി. ദേവരാജ്‌, ആർ. വി. രജീവ്‌കുമാർ, കെ. കെ രാജീവൻ, വിജയൻ പെരുമ്പുന്ന എന്നിവർ സംസാരിച്ചു.സൂരജ് മാനന്തേരി നന്ദി പറഞ്ഞു.

ഐഡിസി കൾക്കെതിരെ സംസ്ഥാന വ്യാപകമായി ജൂൺ 30 ന് കരിദിനം ആചരിക്കും.